ഇംഫാൽ: മണിപ്പുരിൽ ഉഖ്റുൾ ജില്ലയിൽ കുക്കി-നാഗാ വിഭാഗങ്ങൾ തമ്മിൽ സംഘർഷം. അക്രമികൾ നിരവധി വീടുകൾ കത്തിച്ചു. ലിറ്റാൻ സരേയ്ഖോംഗ് ഗ്രാമത്തിലായിരുന്നു സംഭവം. അക്രമികൾ ആകാശത്തേക്കു പല റൗണ്ട് വെടിവച്ചതിനെത്തുടർന്ന് ഗ്രാമവാസികൾ സമീപത്തെ കാംഗ്പോക്പി ജില്ലയിലേക്കു രക്ഷപ്പെട്ടു.
ടാംഗ്ഖുൽ നാഗാ വിഭാഗക്കാരും മറ്റിടങ്ങളിലേക്കു രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ടാംഗ്ഖുൽ നാഗാ വിഭാഗത്തിലെ ഒരാളെ എട്ടു പേർ ചേർന്ന് ലിറ്റൻ ഗ്രാമത്തിൽവച്ച് മർദിച്ചതിനെത്തുടർന്നാണ് സംഘർഷം ഉടലെടുത്തത്. മർദനത്തിരയായ ആളുടെ സഹായിയും ലിറ്റൻ സരേയ്ഖോംഗ് ഗ്രാമത്തലവനും ചേർന്ന് ഞായറാഴ്ച പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ, സമാധാനയോഗം ചേർന്നില്ല. തുടർന്ന് സികിബംഗ് ഗ്രാമക്കാരായ ഒരു സംഘം ആളുകൾ ലിറ്റൻ സരേയ്ഖോംഗ് ഗ്രാമത്തലവന്റെ വീട് ആക്രമിച്ചു. അക്രമികൾ പല റൗണ്ട് ആകാശത്തേക്കു വെടിയുതിർക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി രണ്ട് ഗോത്ര വിഭാഗങ്ങൾ തമ്മിൽ കല്ലേറുണ്ടായി. തുടർന്ന് അധികൃതർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഞായറാഴ്ച അർധരാത്രിയോടെ ലിറ്റൻ സരേയ്ഖോംഗിൽ നാഗാ വിഭാഗക്കാരുടെ വീടുകൾ കുക്കി തീവ്രവാദികൾ അഗ്നിക്കിരയാക്കി. സമീപത്തുള്ള കുക്കി വിഭാഗത്തിന്റെ ഏതാനും വീടുകളും ആക്രമിക്കപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞും ലിറ്റൻ സരേയ്ഖോംഗിൽ അക്രമികൾ വീടുകൾ കത്തിച്ചു.
മണിപ്പുരിലെ ഏറ്റവും വലിയ നാഗാ ഗോത്രവിഭാഗമാണ് ടാംഗ്ഖുൽ. സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്നും 21 വീടുകൾ അഗ്നിക്കിരയായെന്നും മണിപ്പുർ മന്ത്രി ഗോവിന്ദാസ് കോന്തൗജം പറഞ്ഞു. ഉപമുഖ്യമന്ത്രി എൽ. ദിഖോയുടെ നേതൃത്വത്തിലുള്ള സംഘം ലിറ്റനിൽ യോഗം ചേർന്നു. നാഗാ സംഘടനാ പ്രതിനിധികളും കുക്കി എംഎൽഎയും യോഗത്തിൽ പങ്കെടുത്തു.